2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

കാഴ്ചയില്ലാത്തവര്‍ (കവിത )

കാണുന്നു മനസ്സിന്ടെ കണ്ണാല്‍
കാഴ്ചയില്ലാത്തവര്‍....
മനസ്സില്‍ തുറക്കുന്നു മറ്റൊരു ജാലകം
ഒരു വാതിലടയുമ്പോള്‍ കാണുവാനായ്...
വര്‍ണ്ണങ്ങളില്ലാത്ത ലോകത്തിലവര്‍തന്‍
കാഴ്ചകളായിടാം മറ്റൊരു രൂപത്തില്‍!
തൊട്ടറിയുന്നവര്‍ പ്രകൃതിതന്‍ സൌന്ദര്യം
മറ്റിന്ദ്രിയങ്ങളാല്‍ സൂക്ഷ്മമായി...
അനന്തമാം കാഴ്ചകള്‍, അണയാത്തൊരുള്‍ക്കണ്ണാല്‍
നമ്മേക്കാള്‍ കൃത്യമായ് കണ്ടിടുന്നൂ അവര്‍...
കണ്ണുകളുണ്ടായാല്‍ മാത്രം പോരാ...നമ്മള്‍ക്ക്,
കാണാനകക്കണ്ണു കൂടെ വേണം..!!


സുനിഷ.കെ.എസ് (ഏഴാം തരം)
കമലാ നെഹ്രു മെമ്മോറിയല്‍ വി എച്ച് എസ് സ്കൂള്‍,വാടാനപ്പള്ളി,
പി.ഒ.തൃത്തല്ലൂര്‍, തൃശൂര്‍.

2009 ഒക്‌ടോബർ 17, ശനിയാഴ്‌ച

കാഴ്ചയില്ലാത്തവരുടെ കാഴ്ച (കവിത )

കാഴ്ചയില്ലാതെ ഞാന്‍ ജീവിക്കയാണെന്ന്
മാലോകരെല്ലാം കരുതീടുന്നു
കാഴ്ചയില്ലെങ്കിലും കാണുന്നു കാഴ്ചകള്‍
ഞാനെന്‍ മനസ്സിന്ടെ കണ്ണുകൊണ്ട്
അമ്മയെ തൊടുമ്പോള്‍ തെളിയുമെന്‍ മനതാരില്‍
അമ്മതന്‍ സുന്ദരരൂപം; എന്നമ്മതന്‍ സുന്ദരരൂപം
വാനിന്ടെ, ഭൂവിന്ടെ, പൂവിന്ടെ ശോഭകള്‍
അമ്മയിലൂടെയെന്‍ മനതാരില്‍ വിരിയുന്നു
എന്‍ മനസ്സില്‍ വിരിയുന്ന പൂക്കള്‍ക്കൊ‌‌-
രായിരം ശോഭയുണ്ടെന്നറിക നിങ്ങള്‍
ശോഭയുണ്ടെന്നറിക നിങ്ങള്‍..!!


റഷ്ഹാന.പി.ആര്‍ (ഏഴാം തരം)
കമലാ നെഹ്രു സ്കൂള്‍,വാടാനപ്പള്ളി,
പി.ഒ.തൃത്തല്ലൂര്‍, തൃശൂര്‍.

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

പൂമ്പാറ്റയുടെ കൌശലം (കഥ)

ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീട്ടിലാണ് ചിട്ടു ചിലന്തിയുടെ താമസം. കൌശലക്കാരനായ ചിന്നന്‍ പൂമ്പാറ്റയും ആ പരിസരത്താണ് ജീവിച്ചിരുന്നത്. ഒരു ദിവസം ചിന്നന്‍ തേന്‍ തേടിയിറങ്ങി. പൂവൊന്നും കാണാതെ വിഷമിച്ച അവന്‍ പെട്ടെന്നാണ് ചെമ്പന്‍ ഈച്ചയെ കണ്ടത്. അവന്‍ ചോദിച്ചു: “സുഹൃത്തേ , ഇവിടെ ഒരിടത്തും പൂന്തോട്ടമില്ലേ?” “ഉണ്ടല്ലോ, കുറച്ചങ്ങു ചെന്നാല്‍ ഒരു ആള്‍പ്പാര്‍പ്പില്ലാത്ത വീടുണ്ട്. അവിടെ ചെന്നാല്‍ ഇഷ്ടം പോലെ തേന്‍ കുടിക്കാം” - ഇത്രയും പറഞ്ഞ് ചെമ്പന്‍ മൂളിപ്പാട്ടും പാടി പറന്നു പോയി.

വീട് കണ്ടപ്പോള്‍ ചിന്നന് സന്തോഷമായി. തിടുക്കത്തില്‍ പറന്നു ചെന്ന അവന്‍ ചെന്നുപെട്ടതോ ,ചിട്ടു ചിലന്തിയുടെ വലയിലും! അവന് പേടിയായി. “ഞാന്‍ ഈ തോട്ടത്തില്‍ നിന്ന് അല്പം തേന്‍ കുടിക്കാന്‍ വന്നതാണ്. എന്നെ തേന്‍ കുടിക്കാന്‍ അനുവദിക്കണേ” - ധൈര്യം സംഭരിച്ച് ചിന്നന്‍ പറഞ്ഞു. “അങ്ങനെയങ്ങ് വിടാന്‍ പറ്റില്ലല്ലോ മോനേ, എനിക്കും നിന്നെപ്പോലെ വിശപ്പുണ്ട്, ഞാന്‍ നിന്നെ ശാപ്പിടാന്‍ പോവുകയാണ്.

അപ്പോള്‍ ചിന്നന് ഒരു ബുദ്ധി തോന്നി.” “ഹ ഹ ഹ ...” ചിന്നന്‍ ചിരിക്കാന്‍ തുടങ്ങി. “എന്താ നീ വെറുതെയിരുന്ന് ചിരിക്കുന്നത്..?“ - ചിട്ടു ചിലന്തി ചോദിച്ചു. ഒന്നുമില്ല എന്ടെയുള്ളില്‍ നിറയെ വിഷമാണ്. ആത്മഹത്യ ചെയ്യാനാണെങ്കില്‍ നീ ഇപ്പോള്‍ തന്നെ എന്നെ തിന്നോളൂ. അല്പം തേന്‍ കുടിച്ചാല്‍ എന്നിലെ വിഷമെല്ലാം പമ്പ കടക്കും. ഞാന്‍ ഈ തോട്ടത്തില്‍ നിന്ന് അല്‍പ്പം തേന്‍ കുടിച്ചിട്ട് വരാം. അപ്പോള്‍ നിനക്ക് ധൈര്യമായി എന്നെ തിന്നാം.” ചിന്നന്ടെ വാക്കു വിശ്വസിച്ച ചിലന്തി അവനെ തേന്‍ കുടിക്കാന്‍ വിട്ടു.
രക്ഷപ്പെട്ട ചിന്നന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: “എടാ വിഡ്ഢീ, പൂമ്പാറ്റകള്‍ക്ക് എവിടെയാടാ വിഷം..? അതൊക്കെ രക്ഷപ്പെടാന്‍ വേണ്ടി ഞാന്‍ വെറുതെ പറഞ്ഞതല്ലേടാ മരമണ്ടാ.....”. ഇതു കേട്ട ചിലന്തി അന്തം വിട്ടു നിന്നു.
ഗുണപാഠം: ബുദ്ധിയുണ്ടെങ്കില്‍ ഏത് ആപത്തില്‍ നിന്നും രക്ഷപ്പെടാം.
സാലിഹ.ഇ.എ (ആറാം തരം)
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി - തൃശൂര്‍

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ജിംബന്‍ കുഴിയില്‍ (കഥ)

നെല്ലിമലക്കാട്ടില്‍ ഒരു കടുവയുണ്ടായിരുന്നു-ജിംബന്‍ .മഹാക്രൂരനായിരുന്നു ജിംബന്‍ കടുവ. തന്ടെ ഗുഹയുടെ മുന്നിലൂടെ ആരു പോയാലും ജിംബന്‍ വെറുതെ വിടില്ല. ആരെക്കണ്ടാലും ഉപദ്രവിക്കുകയാണ് ജിംബന്ടെ പതിവ്.
ഒരു ദിവസം മിന്നന്‍ മുയല്‍ കുറേ കാരറ്റും ശേഖരിച്ച് കൂടയിലാക്കി വരികയായിരുന്നു. പെട്ടെന്നാണ് ജിംബന്‍ കടുവ മിന്നന്ടെ മുന്നില്‍ ചാടി വീണത്. “ഹും, എന്താ നിന്ടെ കൈയില്‍..?” ജിംബന്‍ ഗര്‍ജജിച്ചുകൊണ്ട് മുന്നോട്ടു ചാടി വീണു. “ഹയ്യോ ചേട്ടാ , എന്നെ ഒന്നും ചെയ്യല്ലേ. ഇത് കുറച്ച് കാരറ്റാ. വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ കൊണ്ടു പോകുവാ”- മിന്നന്‍ പേടിച്ച് വിറച്ചു കൊണ്ട് പറഞ്ഞു.
“ഹി ഹി ഹി...കാരറ്റോ, ഞാന്‍ കുറേ നാളായി കാരറ്റ് തിന്നിട്ട്. ഹും ജീവന്‍ വേണേല്‍ അതു മുഴുവന്‍ ഇവിടെ വച്ചിട്ട് പോടാ”-ജിംബന്‍ അലറി.ഇതു കേട്ട് മിന്നന്‍ കാരറ്റ് അവിടെ വെച്ചിട്ട് ഒറ്റയോട്ടം വച്ചു കൊടുത്തു.
വെറും കൈയോടെ മടങ്ങിവരുന്ന മിന്നനെ കണ്ടപ്പോള്‍ കുഞ്ഞുമുയലുകള്‍ ചോദിച്ചു: “അച്ഛാ ഞങ്ങള്‍ക്ക് തിന്നാന്‍ ഒന്നും കൊണ്ടുവന്നില്ലേ..?”
കുഞ്ഞുങ്ങളുടെ സങ്കടം കണ്ടപ്പോള്‍ മിന്നന്‍ നടന്നതെല്ലാം പറഞ്ഞു. അപ്പോള്‍ മിന്നന്ടെ മക്കളില്‍ ബുദ്ധിമാനായ കുഞ്ഞന്‍ മുയല്‍ പറഞ്ഞു: “ഹും എങ്കില്‍ ആ ദുഷ്ടനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം”.അവന്‍ ഒരു സൂത്രം ചിന്നന്ടെ ചെവിയില്‍ പറഞ്ഞു.
അന്ന് രാത്രി മിന്നന്‍ മുയലും മക്കളും കൂടി ജിംബന്റെ ഗുഹയ്ക്ക് മുന്നിലെത്തി. എന്നിട്ട് അവിടെ ഒരു വലിയ കുഴിയുണ്ടാക്കി. അതില്‍ കുറേ മുള്ളും കൂര്‍ത്ത പാറക്കഷ്ണങ്ങളുമൊക്കെ ഇട്ടു. പിന്നീട് കുഴിയുടെ മുകളില്‍ ചുള്ളിക്കമ്പും ഇലയുമൊക്കെ വച്ച് മറയ്ക്കുകയും ചെയ്തു.
പിറ്റേന്ന് നേരം വെളുത്തു. രാവിലെ വെയില്‍ കായാനായി ജിംബന്‍ ഗുഹയ്ക്ക് പുറത്തിറങ്ങി. അപ്പോഴാണ് കുറച്ച് ദൂരെയായി നിന്ന് മിന്നന്‍ മുയല്‍ ജിംബനെ കളിയാക്കിയത് : “ഹും, എടോ എലുമ്പന്‍ കടുവേ, നിനക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ പിടിക്ക്..!!”ഇതു കേട്ട ജിംബന് ഭയങ്കര ദേഷ്യം വന്നു. അവന്‍ മിന്നനു നേരെ ഒറ്റച്ചാട്ടം. പക്ഷേ ജിംബന്‍ വന്നു വീണതോ ഗുഹയ്ക്ക് മുന്നിലെ കുഴിയിലും! “ഹമ്മോ..” കുഴിയിലുള്ള കല്ലും മുള്ളുമെല്ലാം അവന്ടെ ദേഹത്ത് തുളച്ച് കയറി. കുഴിയിലെ കല്ലില്‍ തട്ടി അവന്ടെ കാലും കൈയുമൊക്കെ ഒടിയുകയും ചെയ്തു.
അതോടെ ജിംബന്ടെ അഹങ്കാരമെല്ലാം പമ്പ കടന്നു.പിന്നീട് ജിംബനെ നെല്ലിമലക്കാട്ടില്‍ ആരും കണ്ടിട്ടേയില്ല.

ആഷിത.എ.വൈ (ഏഴാം തരം)
കമലാ നെഹ്രു സ്കൂള്‍-വാടാനപ്പള്ളി, തൃശൂര്‍
(ബാലഭൂമി സ്കൂള്‍.കോമില്‍ പ്രസിദ്ധീകരിച്ചത് )

2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

തത്തയുടെ വാക്ക് (കഥ)

ഒരു കുന്നിന്‍ ചെരുവില്‍ രണ്ട് കൊച്ചുവീടുകള്‍. വീടിന്റെ മുന്‍ഭാഗത്ത് കുളവും, ഇരുഭാഗത്തും വയലുകളുമാണ്. കുളത്തില്‍ താമര വിരിഞ്ഞുനില്‍ക്കുന്നു.

വീട്ടിലെ തെങ്ങില്‍ ഒരു ദിവസം രണ്ടു തത്തകള്‍ വന്നിരുന്നു. താഴേക്ക് നോക്കിയപ്പോള്‍ ഒരു കൊക്ക് ഒറ്റക്കാലില്‍ മീന്‍ പിടിക്കാനായി നില്‍ക്കുന്നു. താറാവുകള്‍ വന്ന് കുളത്തില്‍ നീന്തിക്കുളിച്ച് മീന്‍ പിടിച്ച് തിന്നുന്നു. കൊക്ക് അനക്കമില്ലാതെ ഒറ്റക്കാലില്‍ നില്‍പ്പു തുടര്‍ന്നു. താറാവുകള്‍ പോയപ്പോള്‍ തത്തകള്‍ താഴേക്ക് പറന്നുചെന്ന് കൊക്കിനോട് ചോദിച്ചു: “താങ്കള്‍ കുറേ നേരമായല്ലോ ഇവിടെ നില്‍ക്കുന്നു” “വിശന്നിട്ടു വയ്യ എന്തെങ്കിലും തിന്നാന്‍ കിട്ടിയെങ്കിലോ എന്നു കരുതി നില്‍ക്കുകയാണ്.” -കൊക്ക് പറഞ്ഞു.

“ഹേ കൊക്കേ, നീ ആ വീട്ടിലേക്കൊന്നു നോക്കൂ, അവര്‍ വയലില്‍ കൃഷി ചെയ്ത് നെല്ലു വിളയിച്ച്, അവരുടെ ആവശ്യം കഴിച്ച് ബാക്കിയുള്ളത് ചന്തയില്‍ വിറ്റ് വീട്ടാവശ്യത്തിനുള്ള മറ്റു സാധനങ്ങള്‍ വാങ്ങാന്‍ പോയിരിക്കുന്നു. കൊക്കേ അദ്ധ്വാനിക്കാതെ ഒരിടത്തിരുന്നാല്‍ പട്ടിണിയാണ് ഫലം”. ഇതും പറഞ്ഞ് തത്തകള്‍ പറന്നു പോയി.

ഉടനെ കൊക്ക് പറന്നു പോയി വയലില്‍ നിന്ന് ആവശ്യമുള്ള മീന്‍ പിടിച്ചു തിന്ന് സന്തോഷത്തോടെ കൂട്ടിലേക്ക് മടങ്ങി.
ഗുണപാഠം: അലസന്ടെ അരി അങ്ങാടിയില്‍ തന്നെ.

ലയന. എ.എല്‍ (അഞ്ചാം തരം)കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി-തൃശൂര്‍
(മാതൃഭൂമി- കുട്ടി.കോമില്‍ പ്രസിദ്ധീകരിച്ചത് )

2009 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഒരു തെരുവ് പെണ്‍കുട്ടിയുടെ കഥ

ചൂളക്കുന്ന് എന്ന ഒരു കൊച്ചുഗ്രാമം. അവിടെ പൂത്തും തളിര്‍ത്തും നില്‍ക്കുന്ന ധാരാളം മരങ്ങള്‍. അവക്കിടയിലൂടെ പോകുന്ന ചെറിയ റോഡിന്ടെ തിരിവിലാണ് രാമേട്ടന്ടെ പീടിക. ആ പീടികത്തിണ്ണയില്‍ എല്ലാ രാത്രിയിലും രമണി എന്ന ഒരു തെരുവുകുട്ടി ഉറങ്ങാറുണ്ടായിരുന്നു.രാമേട്ടനെപ്പോലെ അവള്‍ക്കും കൂടപ്പിറപ്പുകള്‍ ആരും ഉണ്ടായിരുന്നില്ല. അച്ഛനമ്മമാരെക്കുറിച്ചു പോലും അവള്‍ക്കൊന്നും അറിയില്ലായിരുന്നു.
രാവിലെ മുതല്‍ അവള്‍ ഓരോ വീട്ടിലും കയറിയിറങ്ങും.കുപ്പിപ്പാട്ടകള്‍ പെറുക്കലാണ് അവളുടെ ജോലി. അതു വിറ്റ് കിട്ടുന്ന കാശുകൊണ്ട് അവള്‍ ഓരോ ദിവസവും തള്ളിനീക്കി.അന്നും പതിവുപോലെ അവള്‍ പീടികത്തിണ്ണയില്‍ ഉറങ്ങാന്‍ കിടന്നു. പെട്ടെന്ന് പീടികയുടെ എതിര്‍വശത്തുനിന്നും ദയനീയമായ ഒരു നിലവിളി കേട്ടു. രാത്രിയുടെ ഇരുളിലും അവള്‍ ആ മുഖം തിരിച്ചറിഞ്ഞു. ആരോ രാമേട്ടനെ കുത്തുന്നു. അവള്‍ ധൈര്യം സംഭരിച്ച് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഓടി. പോലീസെത്തി അക്രമിയെ കൈയോടെ പിടികൂടി.
ഗുരുതരമായി പരുക്കേറ്റ രാമേട്ടനെ അവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും രാമേട്ടനെ രക്ഷിക്കാനായില്ല. ബോധം കിട്ടിയ സമയത്തെപ്പോഴോ രാമേട്ടന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്ടെ പീടിക അനാഥയായ രമണിക്ക് കിട്ടി. ഇന്ന് ആ പീടിക ചൂളക്കുന്ന് ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു കച്ചവട സ്ഥാപനമാണ്. സമ്പന്നതയുടെ നടുവില്‍ സുഖമായി ജീവിക്കുമ്പോഴും തന്നെ താനാക്കിയ പാവം രാമേട്ടനെ അവള്‍ ഓര്‍ക്കാറുണ്ട്.

സീന.ആര്‍.എ (ആറാം തരം)
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി-തൃശൂര്‍

അമ്മയില്ലാത്തവരുടെ ദു:ഖം (കഥ)

നന്നേ ചെറുപ്പത്തിലേ അമ്മ മരിച്ചുപോയ കുഞ്ഞായിരുന്നു ഗംഗ. ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ഗംഗയുടെ വീട്. അവളുടെ ജനനത്തോടെ അമ്മ മരിച്ചു. പിന്നീട് അവളെ വളര്‍ത്തിയത് അച്ഛനാണ്. അവളുടെ എല്ലാ ആവശ്യങ്ങളും അച്ഛന്‍ നിറവേറ്റികൊടുത്തു. പക്ഷേ ഒരു കാര്യം മാത്രം നിരവേറ്റിക്കൊടുക്കാന്‍ അച്ഛന് കഴിഞ്ഞില്ല. അത് അമ്മയില്ലാത്ത ദു:ഖമാണ്.

കൂട്ടുകാര്‍ക്കൊക്കെ അമ്മയുണ്ട്. അവള്‍ക്ക് മാത്രം അമ്മയില്ല. ആ ദു:ഖം എപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നു. കൂട്ടുകാരെല്ലാം അവരവരുടെ അമ്മമാരെക്കുറിച്ച് പറയുമ്പോള്‍ അവള്‍ മാത്രം നി:ശബ്ദയായിരിക്കും. അതു കാണുമ്പോള്‍ കൂട്ടുകാര്‍ക്ക് സങ്കടം തോന്നും.അവരവളെ സമാധാനിപ്പിക്കുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വരും.

ഒരു ദിവസം ഗംഗ കൂട്ടുകാരോടൊത്ത് മൈതാനത്തില്‍ കളിക്കുകയായിരുന്നു. കളിക്കിടയില്‍ അബദ്ധത്തില്‍ അവളുടെ കൈയില്‍ നിന്നും തൊട്ടടുത്ത വീട്ടിലെ ഒരു മണ്‍കുടം പൊട്ടി. ആ വീട്ടിലെ സ്ത്രീ അവളെ ഒരുപാട് വഴക്കു പറഞ്ഞു. അവസാനം “തള്ളയില്ലാത്തേന്ടെ ഗുണം കാണും” എന്നു പറഞ്ഞപ്പോള്‍ അവള്‍ക്ക് സങ്കടം സഹിക്കാനായില്ല. അവള്‍ പൊട്ടിക്കരഞ്ഞു. അതു കണ്ടപ്പോള്‍ കൂട്ടുകാര്‍ക്കും സങ്കടമായി. അവര്‍ അവളെ സമാധാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.

അന്ന് അച്ഛന്‍ പണികഴിഞ്ഞ് വന്നപ്പോള്‍ ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞ് ഗംഗ കരയാന്‍ തുടങ്ങി. മകളെ സമാധാനിപ്പിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു: “എന്ടെ മോള്‍ കരയരുത്. മോള്‍ക്ക് അമ്മയില്ല എന്നത് ശരിതന്നെ. അമ്മയില്ലാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഈ ലോകത്തുണ്ട്. ചിലര്‍ക്ക് അച്ഛനില്ല, ചിലര്‍ക്ക് അമ്മയില്ല. അങ്ങനെ എത്രയെത്ര കുഞ്ഞുങ്ങള്‍. അവരെല്ലാം ജീവിക്കുന്നില്ലേ മോളേ? അതു പോലെ എന്ടെ മോളും മിടുക്കിയായി ജീവിക്കണം”. അച്ഛന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ക്ക് സമാധാനമായി.

അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികളും ഈ ലോകത്ത് ജീവിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് അവരോട് ദു:ഖവും അനുകമ്പയും തോന്നി. രാത്രി ഓരോന്നാലോചിച്ച് കിടന്ന് അവള്‍ ഉറങ്ങിപ്പോയി.

അപ്പോഴാണ് ആരോ തന്നെ വിളിക്കുന്നതുപോലെ അവള്‍ക്ക് തോന്നിയത്. അവള്‍ കാതുകള്‍ കൂര്‍പ്പിച്ചു. അപ്പോള്‍ അന്തരീക്ഷത്തില്‍ നിന്നും വീണ്ടും ആ ശബ്ദം: “മോളേ നീ ഒട്ടും വിഷമിക്കരുത്. മറ്റുള്ളവരെപ്പോലെ നിനക്കും അമ്മയുണ്ട്. നീ ഒരിക്കലും അമ്മയില്ല എന്ന ദു:ഖത്തിലാഴരുത്”. അവള്‍ പറഞ്ഞു: “അമ്മേ... എനിക്ക് അമ്മയില്ല എന്ന് എല്ലാവരും പറയുന്നു. എന്താണ് അമ്മ എന്ടെ അടുത്തേക്ക് വരാത്തത്..?”. “മകളേ, എനിക്ക് നിന്ടെ അടുത്തേക്ക് വരുവാന്‍ സാധിക്കില്ല. നീയാണ് എന്ടെ അടുത്തേക്ക് വരേണ്ടത്. പക്ഷേ അതിനു കാലമായിട്ടില്ല. സമയമാകുമ്പോള്‍ മാത്രം നീ എന്ടെ അടുത്തേക്ക് വരിക”. അന്തരീക്ഷത്തില്‍ നിന്നും ഒരു പ്രകാശം മാഞ്ഞുപോയി.

പിറ്റേന്ന് രാവിലെ ഗംഗ അച്ഛനോട് താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. “അതെ കാലമാകുമ്പോള്‍ നമ്മള്‍ അമ്മയുടെ അടുത്തേക്ക് പോകും. അതുവരെ ദു:ഖവും, സന്തോഷവും, ദേഷ്യവും കലര്‍ന്ന ജീവിതം നയിക്കണം”. അച്ഛന്ടെ വാക്കുകള്‍ കേട്ട് അവള്‍ തലയാട്ടി. പിന്നീടൊരിക്കലും ഗംഗയ്ക്ക് അമ്മയുടെ ദര്‍ശനം കിട്ടിയില്ല. അവള്‍ വീണ്ടും തീരാദു:ഖത്തിലാഴ്ന്നു.

രേഷ്മ.പി.ആര്‍ (ഏഴാം തരം)
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി- തൃശുര്‍
(കേരള കൌമുദി - “ബാലലോകത്തില്‍” പ്രസിദ്ധീകരിച്ചത്)