2009 സെപ്റ്റംബർ 27, ഞായറാഴ്‌ച

സര്‍ക്കാര്‍ സഹായം (കഥ)

വളരെ കുറച്ച് വീടുകള്‍ മാത്രമുള്ള ഒരു കൊച്ചുഗ്രാമം.ഗ്രാമവാസികളില്‍ അധികവും കര്‍ഷകരും കൂലിപ്പണിക്കാരുമാണ്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ആ പാവങളെ , അവരോട് സഹതാപം തോന്നിയിട്ടോ എന്തോ കാലാവസ്ഥ ചതിക്കാറില്ല. എങ്കിലും ഈ വര്‍ഷം ദൈവനിശ്ചയം മറിച്ചായിരുന്നു. അകാലത്തില്‍ ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിയെല്ലാം നശിച്ചു. ഗ്രാമീണര്‍ക്ക് ജീവിക്കാന്‍ തന്നെ പ്രയാസമായി. അവര്‍ ഒറ്റയ്ക്കും കൂട്ടമായും സര്‍ക്കാര്‍ ഓഫീസില്‍ പോയി വെള്ളപ്പൊക്കത്തിന്ടേയും ദുരിതത്തിന്ടേയും കഥകള്‍ പറഞ്ഞു. പക്ഷേ ഒരു സഹായവും കിട്ടിയില്ല.

ദിവസങ്ങള്‍ കടന്നുപോയി. ഗ്രാമം മുഴുവന്‍ പട്ടിണിയിലായി. എന്നിട്ടും അവരെ തിരിഞ്ഞു നോക്കാന്‍ ആരും ഉണ്ടായില്ല. അങ്ങനെയിരിക്കെ ഗ്രാമീണര്‍ക്ക് പ്രിയങ്കരനായ ഗോപാലന്‍ മാസ്റ്റ്റുടെ ഭാര്യയും പിഞ്ചുകുഞ്ഞും പട്ടിണി സഹിക്കാന്‍ കഴിയാതെ മരണപ്പെട്ടു. ഗ്രാമീണര്‍ ക്ഷുഭിതരായി. അവര്‍ മൃതദേഹവും ചുമന്ന് സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗ്രാമവാസികള്‍ പിരിഞ്ഞു പോയി.

മരിച്ചവര്‍ക്കേ വിലയുള്ളൂ. അവര്‍ക്കു വേണ്ടിയേ സഹായങ്ങള്‍ ലഭിക്കൂ. ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു വിലയുമില്ല. അവര്‍ക്കു വേണ്ടി ആരും ഒരു സഹായവും അനുവദിച്ചില്ല. പാവം ഗ്രാമവാസികള്‍ക്ക് എന്നും പട്ടിണി മാത്രം.


ധനലക്ഷ്മി.പി.സി
കമലാ നെഹ്രു സ്കൂള്‍, വാടാനപ്പള്ളി-തൃശൂര്‍
(കേരള കൌമുദി- “ബാലലോകത്തില്‍” പ്രസിദ്ധീകരിച്ചത്)

അഭിപ്രായങ്ങളൊന്നുമില്ല: